തിരുനബി (സ്വ) യുടെ സവിശേഷതകള്‍
|
മുഫസ്സിറുകളുടെ
വിവരണങ്ങള്‍
|
നിര്‍ബന്ധമായവ
|
|||
|
നിഷിദ്ധമായവ
|
ഇളവുകള്‍
|
|||
|
ആദരവുകള്‍
|
കാരുണ്യകേദാരം
|
|||
|
ആദരണീയ
സംബോധന
|
സ്വലാത്ത്
|
|||
|
പാരത്രികലോകത്തും
|
ശഫാഅത്തുകള്‍
|
|||
|
പൊതുവായ
ശഫാഅത്ത്
|
സമുദായത്തില്‍
|
ഇതര
പ്രവാചകരില്‍ നിന്നു വ്യത്യസ്തമായി നബി(സ്വ) തങ്ങള്‍ക്ക് പ്രത്യേകമായി ചില
സവിശേഷതകളുണ്ട്. പ്രവാചകന്‍മാരുടെയും പ്രവാചകനെന്ന നിലയില്‍ അവിടുത്തെ മഹത്വം ശ്ര
ദ്ധേയമാണ്. എല്ലാ നബിമാര്‍ക്കുള്ള ശ്രദ്ധേയമായ സവിശേഷതകളെല്ലാം നബി(സ്വ) തങ്ങളി
ലും സമ്മേളിച്ചിരുന്നു.
“നിശ്ചയം, നബി(സ്വ)
തങ്ങളില്‍ പൂര്‍വ്വപ്രവാചകന്‍മാരുടെ എല്ലാ വിശേഷണങ്ങളും സമ്മേളിച്ചിരുന്നു. കാരണം
അവിടുന്നാണല്ലോ ആ നല്ല ഗുണവിശേഷങ്ങളുടെയെല്ലാം സ്രോ തസ്സും സത്തയും. ആദം(അ)ന്റെ
സ്വഭാവവും ഈസാ(അ)ന്റെ ജ്ഞാനവും നൂഹ്(അ)ന്റെ ധീരതയും ഇബ്രാഹീം(അ)ന്റെ സൌഹൃദ
മനഃസ്ഥിതിയും(ഖലീല്‍ എന്ന അവസ്ഥ) ഇസ്മാഈല്‍(അ)ന്റെ ഭാഷാ നൈപുണ്യവും ഇസ്ഹാഖ്(അ)ന്റെ
സംതൃപ്തിയും സ്വാലിഹ്(അ)ന്റെ അക്ഷരസ്ഫുടതയും ലുത്വ്(അ)ന്റെ തത്വജ്ഞാനവും
യഅ്ഖൂബ്(അ)ന്റെ സന്തോഷവും യൂസുഫ്(അ)ന്റെ സൌന്ദര്യ വും മൂസാ(അ)ന്റെ കാര്‍ക്കശ്യവും
അയ്യൂബ്(അ)ന്റെ ക്ഷമയും യൂനുസ്(അ)ന്റെ അനുസരണ യും യൂശഅ്(അ)ന്റെ സമരവീര്യവും
ദാവൂദ്(അ)ന്റെ ശബ്ദവും ദാനിയാല്‍(അ)ന്റെ സ്നേഹ വും ഇല്‍യാസ്(അ)ന്റെ ഗാംഭീര്യവും
യഹ്യാ(അ)ന്റെ പവിത്രതയും ഈസാ(അ)ന്റെ പരിത്യാഗവും തുടങ്ങി എല്ലാ പ്രവാചകന്‍മാരുടെയും
സദ്ഗുണങ്ങളെല്ലാം നബി(സ്വ) തങ്ങളില്‍ സമ്മേളിച്ചിരുന്നു”(ശര്‍ഹുശ്ശിഫാ:1/323).
എല്ലാ
പ്രവാചകരും തൌഹീദില്‍ അധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നടത്തിയത്.
എന്നാല്‍ അവരുടെ കാലത്തിന്റെയും ജനത്തിന്റെയും പരിമിതിക്കും
സൌകര്യത്തിനുമനുസൃതമായി ശരീഅത്ത് നിയമങ്ങളില്‍, അഥവാ തൌഹീദിന്റെ അടിസ്ഥാനത്തിലുള്ള
ജീവിതത്തിന്റെ പ്രായോഗിക രീതിയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അത്
സ്വാഭാവികവും അനിവാര്യവുമാണ്.
പ്രവാചകന്‍മാരെല്ലാം
അതാതുകാലത്തെ മാതൃകായോഗ്യരും ഉന്നതമായ പദവികളുടെ ഉടമക ളുമായിരുന്നു.
അതിന്നനുസൃതമായ ശാരീരിക മാനസിക പ്രത്യേകതകളും അവര്‍ക്കുണ്ടായിരുന്നു. ഈ
ഗുണങ്ങളുടെയെല്ലാം ആകെത്തുക നബി(സ്വ) തങ്ങളില്‍ സമ്മേളിച്ചിരുന്നു. കാരണം
അവിടുന്ന് എല്ലാവരുടെയും നേതാവായിരുന്നു. സര്‍വ്വ സമ്പൂര്‍ണ്ണനായ നേതാവ് എന്നതാണ്
നബി(സ്വ) തങ്ങളുടെ നേതൃപദവിയുടെ പ്രത്യേകത. ന്യൂനതകളില്ലാത്ത സമ്പൂര്‍ണ
വ്യക്തിത്വം. ആ നിലക്ക് നബി(സ്വ) തങ്ങളില്‍ ഇല്ലാത്ത ഒരു ഗുണവും അനുയായികളില്‍
ഉണ്ടാവാന്‍ പാ ടില്ല. അങ്ങനെ സംഭവിച്ചാല്‍ ആ വിഷയത്തില്‍ നേതാവ്
പിന്നിലാണെന്നാണല്ലോ അര്‍ഥം. ന ബി(സ്വ) തങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു
കുറവിന്റെ പ്രശ്നം തന്നെ ഉദിക്കുന്നില്ല. സകല സദ്ഗുണ ശീലങ്ങളുടെയും സംപൂര്‍ത്തീകരണം
നബി(സ്വ) തങ്ങളുടെ നിയോഗത്തിന്റെ ലക്ഷ്യമാണ്.
“നിശ്ചയം, സദ്ഗുണ ശീലങ്ങള്‍
സംപൂര്‍ത്തീകരിക്കുന്നതിനായിട്ടത്രെ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്”(ഹാകിം).
ഇതിനു
രണ്ടു തരത്തിലുള്ള അര്‍ഥമുണ്ട്: നബി(സ്വ) തങ്ങളുടെ ദൌത്യത്തിന്റെ ഭാഗമാണത് എ
ന്നതിനു പുറമെ സദ്ഗുണശീലങ്ങളില്‍ പൂര്‍ത്തീകരിക്കേണ്ടതായ ന്യൂനതകള്‍ നിലനില്‍ക്കുന്നുണ്ട്
എന്നതു കൂടിയാണത്. ചില ന്യൂനതകള്‍ മനുഷ്യന്റെ ജീവിതഗതിയുടെ ക്രമാനുഗതമായ
പരിണതിയായിരിക്കാം. മറ്റു ചിലത് സമകാലസാഹചര്യപരമായ പരിമിതികളാവാം. രണ്ടായാ ലും
പൂര്‍ത്തീകരണം തേടുന്നുണ്ട്. അതാണ് നബി(സ്വ) തങ്ങളിലുടെ സാധിച്ചിരിക്കുന്നത്.
മുഫസ്സിറുകളുടെ
വിവരണങ്ങള്‍
വിശുദ്ധ
ഖുര്‍ആനില്‍ 18 പ്രവാചകന്‍മാരെക്കുറിച്ച് ഒരുമിച്ച് പറഞ്ഞതിനു ശേഷം അല്ലാഹു
പറയുന്നു:
“അല്ലാഹു ഹിദായത്തു
ചെയ്തവരാണവര്‍. അവരുടെയെല്ലാം ഹിദായത്ത് അങ്ങ് പിന്തുടരുക”
(ആശയം; അല്‍അന്‍ആം:90). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) പറയുന്നു: “നമ്മുടെ
നബി(സ്വ) തങ്ങള്‍ എല്ലാ പ്രവാചകന്‍മാരെക്കാളും ശ്രേഷ്ഠരാണെന്നതിന് പണ്ഢിത ന്‍മാര്‍
ഈ ആയത്തും തെളിവാക്കുന്നുണ്ട.് അതിങ്ങനെയാണ്: നിശ്ചയം, പൂര്‍ണ്ണതയുടെ ഗുണങ്ങളും
ശീലങ്ങളും സവിശേഷതകളും പൂര്‍വ്വകാല പ്രവാചകന്‍മാരില്‍ ഭാഗികമായും വ്യത്യസ് തമായും
കിടക്കുകയാണ് എന്നു നാം വിവരിച്ചുവല്ലോ.
ദാവുദ്(അ),
സുലൈമാന്‍(അ) എന്നിവര്‍ അനുഗ്രഹത്തിന് ഏറെ നന്ദി രേഖപ്പെടുത്തുന്നവരായിരുന്നു.
അയ്യൂബ്(അ) പരീക്ഷണങ്ങളില്‍ ക്ഷമിക്കുന്നവരായിരുന്നു. യൂസുഫ്(അ) ഈ രണ്ടു വി
ശേഷണങ്ങളുമുള്ളവരായിരുന്നു. മൂസാ(അ) വ്യക്തമായ അമാനുഷിക സിദ്ധികളും അധീശ ത്വ
ശക്തിയുള്ള ശരീഅത്തുമുള്ളവരായിരുന്നു. സകരിയ്യാ(അ), യഹ്യാ(അ), ഈസാ(അ), ഇല്‍
യാസ്(അ) എന്നിവര്‍ ഭൌതിക പരിത്യാഗികളായിരുന്നു. ഇസ്മാഈല്‍(അ)
സത്യസന്ധതയുള്ളവരായിരുന്നു. യൂനുസ്(അ) വിനീത വിധേയത്വമുള്ളവരായിരുന്നു.
ഈ
പ്രവാചകന്‍മാരെ അല്ലാഹു പ്രത്യേകം പരാമര്‍ശിച്ചത് അവരില്‍ ശ്രേഷ്ഠവും
പ്രശംസനീയവുമായ ചില ഗുണങ്ങള്‍ ഉണ്ടായിരുന്നതിനാലാണ്. ഇവരെക്കുറിച്ചു പരാമര്‍ശിച്ച
ശേഷം അല്ലാ ഹു നബി(സ്വ) തങ്ങളോട് അവരെ പിന്തുടരാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
അപ്പോള്‍
‘ഉബൂദിയ്യത്തി’ന്റെയും ‘ത്വാഅതി’ന്റെയും പരിധിയില്‍പ്പെട്ട ഗുണശീലങ്ങളില്‍ നിന്ന്
അവരിലെല്ലാവരിലുമായി കിടക്കുന്ന വിശേഷണങ്ങളെല്ലാം സ്വായത്തമാക്കാന്‍ നബി(സ്വ)
തങ്ങളോട് നിര്‍ദ്ദേശിച്ചതു പോലെയായിത്തീരുന്നു അത്. ഇങ്ങനെ നിര്‍ദ്ദേശമുണ്ടായ
സ്ഥിതിക്ക് അത് സ്വീകരിക്കുന്നതില്‍ നബി(സ്വ) തങ്ങള്‍ വീഴ്ച വരുത്തി എന്നു പറയാന്‍
നിര്‍വ്വാഹമില്ല. അ പ്പോള്‍ ഇതെല്ലാം നബി(സ്വ) തങ്ങള്‍ നേടിയിട്ടുണ്ട് എന്നതാണ്
സ്ഥിരീകരിക്കാന്‍ പറ്റിയ കാര്യം.
ഈ
അടിസ്ഥാനത്തില്‍ എല്ലാവിധ ഗുണകരമായ കാര്യങ്ങളും നബി(സ്വ)യില്‍
സമ്മേളിച്ചിട്ടുണ്ടായിരുന്നു. അതാകട്ടെ പൂര്‍വ്വ പ്രവാചകന്‍മാരില്‍ പലതും
പലരിലായിട്ടായിരുന്നു ഉണ്ടായിരുന്ന ത്. ഇങ്ങനെ നോക്കുമ്പോള്‍ നബി(സ്വ) തങ്ങള്‍
എല്ലാ നിലക്കും പൂര്‍വ്വ പ്രവാചകരെക്കാള്‍ ശ്രേ ഷ്ഠരാണെന്നു പറയല്‍
അനിവാര്യമായിത്തീരുന്നു” (തഫ്സീര്‍ റാസി :13/58).
“എല്ലാ പ്രവാചകന്‍മാരിലുമായി
നിലകൊണ്ടിരുന്നു ഗുണ ശീലങ്ങളെല്ലാം നബി(സ്വ) തങ്ങളില്‍ സമ്മേളിക്കുകയുണ്ടായി.
അപ്പോള്‍ നബി(സ്വ) അവരിലോരോരുത്തരെക്കാളുമെന്ന പോലെ തന്നെ അവരെല്ലാവരെക്കാളും
ശ്രേഷ്ഠരായിത്തീര്‍ന്നു”(തഫ്സീര്‍ റൂഹുല്‍ മആനി 4/206).
“ഇതുകൊണ്ടുദ്ദേശ്യം
അവരിലുള്ള നല്ല സ്വഭാവങ്ങളെല്ലാം പിന്തുടരണമെന്നാണ്. തങ്ങളിലുള്ള ഇതരഗുണങ്ങളെ
അപേക്ഷിച്ച് ഉന്നതവും ഉദാത്തവുമായ ഏതെങ്കിലും ഉന്നതവും ഉദാത്തവുമായ
ഗുണമുള്ളവരായിരുന്നു അവരെല്ലാം. അതെല്ലാം പിന്തുടരാന്‍ നബി(സ്വ) തങ്ങളോടു പറ ഞ്ഞത്
എല്ലാ പ്രവാചകന്‍മാരിലുമുള്ള സകല സദ്ഗുണങ്ങളും പുര്‍ണമായി പിന്തുടരാനുള്ള നിര്‍ദ്ദേശമാണ്.
ഇത് മറ്റു പ്രവാചകന്‍മാര്‍ക്കാര്‍ക്കും സാധിക്കാനാവാത്ത അത്യുന്നതമായ പദവിയാണ്”(തഫ്സീര്‍
റൂഹുല്‍ ബയാന്‍:10/106).
“അവരുടെ ഹിദായത്തിനെ
പിന്തുടരുക എന്നു പറഞ്ഞതിലുടെ എല്ലാ അമ്പിയാക്കളുടെയും ഹിദായത്ത് അടിസ്ഥാനപരമായി
നബി(സ്വ) തങ്ങളുടെ ഹിദായത്താണ് എന്ന് അറിയിക്കുകയാണല്ലാഹു”(അല്‍
ജവാഹിറു വ ദ്ദുറര്‍:234).
നബി(സ്വ)
തങ്ങള്‍ക്ക് പ്രബോധനവഴിയില്‍ അല്ലാഹു ഒരുക്കിക്കൊടുത്ത അനുകൂലാവസ്ഥയും
സൌകര്യങ്ങളും ഈ ശ്രേഷ്ഠത വ്യക്തമാക്കുന്നതാണ്.
സൂറത്തുല്‍
കൌസറിലെ ആദ്യ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇമാം റാസി(റ), മറ്റു
പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ട മുഅ്ജിസത്തുകളെക്കാള്‍ ഉന്നതമായത് നബി(സ്വ)
തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഉദാഹരണസഹിതം സമര്‍ഥിക്കുന്നുണ്ട്(32/118).
ഇബ്നു
ഹജര്‍(റ) പറയുന്നു: “ഇമാം സഅദ്ദുദ്ദീനിത്തഫ്താസാനി(റ) ‘നിങ്ങള്‍ ഉത്തമ സമുദാ
യമാകുന്നു’ (ആലുംഇംറാന്‍:110) എന്ന ആയത്ത് മുഹമ്മദ് നബി(സ്വ) ശ്രേഷ്ഠ
സൃഷ്ടിയാണെന്നതിനു തെളിവായുദ്ധരിച്ചിട്ടുണ്ട്”(നോക്കുക : ശറഹുല്‍
അഖാഇദ്:140,141).
കാരണം
ഒരു സമുദായത്തിന്റെ ഉത്തമാവസ്ഥ മതത്തില്‍ അവരുടെ സമ്പുര്‍ണ്ണതയെ
ആശ്രയിച്ചാണിരിക്കുന്നത്. അതാകട്ടെ അവര്‍ അനുഗമിക്കുന്ന പ്രവാചകരുടെ പൂര്‍ണ്ണതയുടെ
അനുബന്ധമായി ഉണ്ടായിത്തീരുന്നതുമാണ്. അങ്ങനെ വരുമ്പോള്‍ നബി(സ്വ) തങ്ങള്‍
പ്രവാചകന്മാരി ല്‍ ഉത്തമനായിരുന്നില്ലെങ്കില്‍ തങ്ങളുടെ സമുദായവും ഉത്തമരാവില്ല. ഈ
സൂക്തത്തിന്റെ പ്ര ത്യക്ഷഭാവം കൊണ്ട് അവര്‍(ഉമ്മത്ത്) ഉത്തമരാണെന്ന്
വന്നിട്ടുണ്ട്. അതിനാല്‍ അതു രണ്ടും (ഉത്തമസമൂഹവും-ഉത്തമപ്രവാചകത്വവും) തമ്മിലുള്ള
അനിവാര്യ പാരസ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ പ്രവാചകരായ മുഹമ്മദ് നബി(സ്വ)
തങ്ങള്‍ പ്രവാചകരില്‍ ഉത്തമനാണെ ന്നു വരുന്നു (അല്‍ ഫതാവല്‍ ഹദീസിയ്യ:പേ.152).
ഇതര
പ്രവാചകന്‍മാരില്‍ നിന്നു നബി(സ്വ) തങ്ങളുടെ പ്രത്യേകത വ്യക്തമാക്കുന്നതിനായി ഇ
ബ്നുഹജര്‍(റ) പത്തു പ്രവാചകന്‍മാരുടെ ആദരവുകളും അമാനുഷിക സിദ്ധികളും താരതമ്യം
ചെയ്യുന്നുണ്ട്.
“എല്ലാ പ്രവാചകന്‍മാരുടെയും
ദൃഷ്ടാന്തങ്ങള്‍ നബി(സ്വ) തങ്ങളുടെ പ്രകാശത്തില്‍ നിന്ന് ആ
വാഹിച്ചെടുത്തിട്ടുള്ളതാണ്. കാരണം നബി(സ്വ) തങ്ങള്‍ സൂര്യനെപ്പോലെയാണ്; പ്രവാചകന്‍
മാര്‍ താരങ്ങളെപ്പോലെയും. അവ സ്വയം പ്രകാശമില്ലാത്തവയും സുര്യനില്‍ നിന്നു പ്രകാശം
ആവാഹിക്കുന്നവയുമാണ്. സൂര്യന്‍ അപ്രത്യക്ഷമാവുമ്പോള്‍ അവ സൂര്യന്റെ (സൂര്യനില്‍ നി
ന്നു സ്വീകരിച്ച) പ്രകാശം പ്രസരിപ്പിക്കും.
നബി(സ്വ)
തങ്ങളുടെ ആഗമനത്തിനു മുമ്പു തന്നെ പ്രവാചകന്മാരിലൂടെ അവിടുത്തെ ശ്രേഷ് ഠത
പ്രകടമായിരുന്നു. അവരുടെ പ്രകാശങ്ങളത്രയും നബി(സ്വ) തങ്ങളുടെ സര്‍വ്വവ്യാപിയായ
പ്രകാശത്തില്‍ നിന്നും പ്രവിശാലമായ സഹായത്തില്‍ നിന്നുമുള്ളതാണ്.
ആദം(അ)മിന്റെ
പ്രാതിനിധ്യവും സര്‍വ്വനാമജ്ഞാനവും നബി(സ്വ) തങ്ങള്‍ക്കുള്ള പ്രത്യേകതയായ സമ്പൂര്‍ണ്ണ
വചനങ്ങളില്‍ നിന്ന് ആവാഹിച്ചിട്ടുള്ളതാണ്. പിന്നീട് സൃഷ്ടികളെല്ലാം നബി (സ്വ)
തങ്ങളുടെ ആഗമനം വരെ ക്രമാനുഗതമായി വന്നുകൊണ്ടിരുന്നു. നബി(സ്വ) തങ്ങള്‍ രംഗ
ത്തെത്തിയപ്പോള്‍ അവിടുന്ന് സൂര്യനെപ്പോലെയായി. എല്ലാ പ്രകാശങ്ങളും അതില്‍
നിലീനമായിപ്പോയി. അവിടുത്തെ ദൃഷ്ടാന്തങ്ങളുടെ പ്രകാശത്തില്‍ ഇതര പ്രവാചകന്‍മാരുടെ
ദൃഷ്ടാന്തങ്ങളത്രയും നിഷ്പ്രഭമായി. അതിനാല്‍ തന്നെ ഇതര പ്രവാചകന്‍മാര്‍ക്കു നല്‍കപ്പെട്ടിട്ടുള്ള
ആദരവും ശ്രേഷ്ഠതയും അതുപോലെയോ അതിലുപരിയോ ആയി നബി(സ്വ)ക്കു നല്‍കപ്പെട്ടിട്ടു
ണ്ട്. മഹാന്‍മാരായ പണ്ഢിത നേതാക്കള്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്”(അല്‍
മിനഹുല്‍ മക്കിയ്യ: 2/653).
ആദം(അ)
ആദം(അ)നെ
അല്ലാഹു(മാതാപിതാക്കളില്ലാതെ) നേരിട്ടു സൃഷ്ടിച്ചു. നബി(സ്വ) തങ്ങളുടെ നെ ഞ്ചു
പിളര്‍ത്തി അതില്‍ പ്രവാചകസ്വഭാവ സവിശേഷതകള്‍ നിറച്ചു.
ആദം(അ)ലുടെ
അല്ലാഹു ശാരീരികസൃഷ്ടിപ്പ് നടത്തി. നമ്മുടെ നബി(സ്വ) തങ്ങളിലുടെ
പ്രവാചകസൃഷ്ടിപ്പും നടത്തി…. ആദം(അ)മിനു മലകുകള്‍ സുജൂദ് ചെയ്തതു നബി(സ്വ) തങ്ങളുടെ പ്രകാശം
അദ്ദേഹത്തിന്റെ തിരുനെറ്റിയിലുണ്ടായിരുന്നതിനാലായിരുന്നു എന്ന് ഇമാം റാസി(റ)
പറഞ്ഞിട്ടുണ്ട്.
നൂഹ്,ഇദ്രീസ്(അ)
ഇദ്രീസ്(അ)നെ
അല്ലാഹു ഉന്നതമായ പദവിയിലേക്കുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നബി(സ്വ) തങ്ങള്‍ക്ക്
അല്ലാഹു(തത്വത്തിലും പ്രയോഗത്തിലും ഉന്നതിയിലേക്കുള്ള ഉയര്‍ത്തലായ) മിഅ്റാജ് നല്‍കി.
നൂഹ് നബി(അ)നെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും അല്ലാഹു (പ്രളയത്തില്‍
നാശമൊന്നുമേല്‍ക്കാതെ) രക്ഷിച്ചു. നബി(സ്വ) തങ്ങളുടെ അനുയായികളില്‍ വ്യാപകമായ ഒരു
ശിക്ഷയും നടപ്പാക്കുകയില്ലെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്.
ഇബ്രാഹീം(അ)
ഇബ്രാഹീം(അ)നെ
അല്ലാഹു നംറൂദ് ഒരുക്കിയ അഗ്നികുണ്ഡത്തില്‍ നിന്നു രക്ഷപ്പെടുത്തി; നബി(സ്വ)
തങ്ങളെ യുദ്ധത്തിയില്‍ നിന്നു രക്ഷപ്പെടുത്തി…… ഇബ്രാഹീം(അ)ന് അല്ലാഹു
തന്റെ ഖലീല്‍ എന്ന പദവി നല്‍കി; നബി(സ്വ) തങ്ങള്‍ക്ക് അല്ലാഹു ആ പദവിയും എല്ലാ
പദവികളെക്കാളും ഉന്നതമായ ‘മഹബ്ബത്തി’ന്റെ പദവിയും നല്‍കി(ഹബീബ് എന്ന പദവി). ഇബ്രാഹീം(അ)ക്ക് കഅ്ബ നിര്‍മ്മാണത്തിനവസരം
നല്‍കി; നബി(സ്വ) തങ്ങള്‍ക്ക് ഹജറൂല്‍ അസ്വദ് പുനഃസ്ഥാപിക്കാനവസരം നല്‍കി.
മൂസാ(അ)
മൂസാ(അ)ന്
അല്ലാഹു വടി പാമ്പായി മാറുക എന്ന അമാനുഷികസിദ്ധി നല്‍കി; നബി(സ്വ) തങ്ങള്‍ക്കല്ലാഹു
ഈത്തപ്പനത്തണ്ടിന്റെ കരച്ചില്‍ (പ്രവാചക സാന്നിദ്ധ്യ നഷ്ടത്താലുള്ള വിലാപം) നല്‍കി. ഇത്
ഒരു മഹാല്‍ഭൂതം തന്നെയാണ്…… മൂസാ നബി(അ)ന് അല്ലാഹു ചെങ്കടല്‍ പിളര്‍ത്തിക്കൊടുത്തു; നബി(സ്വ)
തങ്ങള്‍ക്ക് ചന്ദ്രനെ പിളര്‍ത്തിക്കൊടുത്തു.
ഹാറൂന്‍(അ)
ഹാറൂന്‍
(അ)ന് അല്ലാഹു വാഗ്വിലാസം നല്‍കി; നബി(സ്വ) തങ്ങള്‍ക്ക് അതിനെക്കാള്‍ മഹത്താ യ
വാഗ്മിത നല്‍കി. ഹാറൂന്‍(അ)ന്റെ ഭാഷ ഹിബ്രുവായിരുന്നു; എന്നാല്‍ നബി(സ്വ) തങ്ങളുടെ
ഭാഷ കൂടുതല്‍ സാഹിത്യ സംപുഷ്ടമായ അറബി ഭാഷയാണ്.
യൂസുഫ്(അ)
യൂസുഫ്(അ)ന്
അല്ലാഹു സൌന്ദര്യത്തിന്റെ അര്‍ദ്ധഭാഗം നല്‍കി; നബി(സ) തങ്ങള്‍ക്ക് സൌ ന്ദര്യം
മുഴുവനായി നല്‍കി. യൂസുഫ് നബി(അ)ന്റെ സ്വപ്നവ്യാഖ്യാനങ്ങള്‍ അപ്പടി
പുലരുകയുണ്ടായി. നബി(സ്വ) തങ്ങളും വളരെ കൂടുതല്‍ സ്വപ്നങ്ങള്‍
വ്യാഖ്യാനിച്ചിട്ടുണ്ട്. യൂസുഫ് നബി (അ)ന്റെ സ്വപ്ന വ്യാഖ്യാനം പരിമിതമായിരുന്നു.
ദാവൂദ്(അ)
ദാവൂദ്(അ)ന്
അല്ലാഹു ഇരുമ്പിനെ(മെഴുകു പോലെ) വിധേയമാക്കിക്കൊടുത്തു. നബി(സ്വ) തങ്ങള്‍ക്ക്
അല്ലാഹു ഉണങ്ങിയ മരക്കഷ്ണം പച്ചയാക്കിക്കൊടുത്തു. തീരെ പ്രസവിക്കാത്ത ആട്
നബി(സ്വ) തങ്ങളുടെ സ്പര്‍ശം കൊണ്ട് പാല്‍ ചുരത്തി.
സുലൈമാന്‍(അ)
സുലൈമാന്‍(അ)ന്
അല്ലാഹു പക്ഷികളുടെ സംസാരം പഠിപ്പിച്ചു കൊടുത്തു. നബി(സ്വ) തങ്ങളോട് കല്ലുകള്‍
സംസാരിച്ചു. ചരല്‍ക്കല്ലുകള്‍ അവിടുത്തെ കൈകളില്‍ തസ്ബീഹ് ചൊല്ലി. വിഷം പുരട്ടിയ
അജമാംസം നബി(സ്വ) തങ്ങളോട് വിവരം പറഞ്ഞു.
കാറ്റ്
സുലൈമാന്‍ നബി(അ)മിന്റെ വാഹനമായിരുന്നു. നബി(സ്വ) തങ്ങള്‍ക്ക് അതിനെക്കാള്‍
വേഗതയുള്ള ബുറാഖിനെ നല്‍കി. നബി(സ്വ) തങ്ങള്‍ക്ക് ഭൂമിയെ ചുരുട്ടിക്കൊടുത്തു.
ഈസാ(അ)
ഈസാ(അ)ന്
വെള്ളപ്പാണ്ട്, ജന്മാന്ധത എന്നിവ സുഖപ്പെടുത്താനുള്ള കഴിവും മരിച്ചവര്‍ക്കു ജീവന്‍
നല്‍കാനുള്ള ശേഷിയും നല്‍കി. നബി(സ്വ) തൂങ്ങിയ കണ്ണ് യഥാസ്ഥാനത്തു വച്ച് സു
ഖപ്പെടുത്തി. മരണപ്പെട്ട ഒരു പെണ്‍കുട്ടിയെ പുനരുജ്ജീവിപ്പിച്ചു സംസാരിപ്പിച്ചു(നോക്കുക:
അല്‍മിനഹുല്‍ മക്കിയ്യ 2/653-659)
ഈ ചര്‍ച്ച
അവസാനിപ്പിച്ച് ഇബ്നുഹജര്‍(റ) പറയുന്നു: “മൊത്തത്തില്‍ മറ്റ്
അമ്പിയാക്കള്‍ക്കു നല്‍കപ്പെട്ടതിനു സമാനമായതും അതിലുപരിയുമായി കണക്കാക്കാന്‍
കഴിയാത്തത്ര പ്രത്യേകതകള്‍ നബി(സ്വ)ക്ക് ലഭിച്ചിട്ടുണ്ട്. എപ്പോഴും അവര്‍ക്കെല്ലാം
സഹായം നല്‍ക്കുന്നവരാണ് (ആശ്രയമാണ്) നബി(സ്വ) എന്ന് അറിയിക്കുന്നതിനു
വേണ്ടിയായിരുന്നു ഇത്”(അല്‍മിനഹുല്‍ മക്കി യ്യ: 2/659).
ചുരുക്കത്തില്‍
നബി(സ്വ) തങ്ങള്‍ എല്ലാ പ്രവാചകരെക്കാളും ഉന്നതവും ഉദാത്തവും സമ്പൂര്‍ണ്ണവുമായ
അവസ്ഥയും പദവികളും പ്രാപിച്ചവരായിരുന്നെന്നും അത് അവിടുത്തെ ദൌത്യ-നിയോഗപരമായ
അനിവാര്യത തന്നെയായിരുന്നുവെന്നും മനസ്സിലാക്കാം. ഇതര പ്രവാചകന്‍മാരില്‍ നിന്നു
വ്യത്യസ്തമായി നബി(സ്വ) തങ്ങള്‍ക്ക് മാത്രം സ്വന്തമായ പല പ്രത്യേകതകളും
വേറെയുമുണ്ട്.
ശരീഅത്തിന്റെ
പൊതുവായ നിയമങ്ങളില്‍, ചിലതില്‍ നബി(സ്വ) തങ്ങള്‍ക്കു വ്യക്തിപരമായ
വിധിവിലക്കുകളാണുള്ളത്. ഇതു നബി(സ്വ) തങ്ങള്‍ക്കു മാത്രം നിര്‍ബന്ധമായത്,
നിഷിദ്ധമായത്, അനുവദനീയമായത് എന്നിങ്ങനെ മുന്നു തരത്തിലുണ്ട് നബി(സ്വ) തങ്ങള്‍ക്ക്
മാത്രമായ ആദരവുകളും അനുഗ്രഹങ്ങളും പദവികളും വേറെയുമുണ്ട്.
നിബന്ധമായവ
ളുഹാ,വിത്റ്,
തഹജ്ജുദ് നിസ്കാരങ്ങള്‍, വായ-ദന്ത ശുദ്ധീകരണം, ഉള്ഹിയ്യത്ത് ബലി, കൂടിയാലോചന,
യുദ്ധമനിവാര്യമായ സമയത്ത് ശത്രുക്കളെത്ര ധാരാളമുണ്ടെങ്കിലും അവരുമായി നേരിടല്‍,
നിരോധിക്കപ്പെട്ടത് ദൃഷ്ടിയില്‍പെട്ടാല്‍ തിരുത്തല്‍, ദരിദ്രനായി മരണപ്പെട്ട
കടക്കാരന്റെ കടം വീട്ടല്‍, സ്വന്തം ഭാര്യമാര്‍ക്ക് പത്നിയായി തുടരുന്നതില്‍
സ്വാതന്ത്യ്രംനല്‍കല്‍, സമാരംഭിച്ച സുന്നത്തായ കര്‍മ്മം പൂര്‍ത്തിയാക്കല്‍(തഹജ്ജുദ്
നിസ്ക്കാരത്തിന്റെ നിര്‍ബന്ധം ദുര്‍ബ്ബലപ്പെട്ടതാണെന്നഭിപ്രായമുണ്ട്. നോക്കുക:
നിഹായ: 4/177).
ഇവയില്‍
ഭാര്യമാര്‍ക്ക് സ്വാതന്ത്യം നല്‍കുന്നതല്ലാത്ത കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും
സുന്നത്താണ്. സുന്നത്തിന്റെ നിലവാരത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു
വ്യത്യാസമുണ്ടെന്നേയുള്ളൂ. യുദ്ധനിയമം സാഹചര്യം പോലെയായിരിക്കും.
നിഷിദ്ധമായവ
സക്കാത്ത്(നിര്‍ബന്ധദാനം)
വാങ്ങല്‍. സ്വദഖ (ഐഛിക ദാനം) നിഷിദ്ധമാണെന്നഭിപ്രായവുമുണ്ട്. എന്നാല്‍
സമ്മാനങ്ങളും സംഭാവനകളും സ്വീകരിക്കാവുന്നതാണ.് എഴുത്തും പാട്ടും അഭ്യസിക്കല്‍,
പടയങ്കി ധരിച്ചാല്‍ പിന്നെ പട അവസാനിക്കുകയോ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടാവുകയോ
ചെയ്യുന്നതു വരെ അത് അഴിക്കല്‍. ഐഹിക വിഭവങ്ങളിലേക്ക് ആഗ്രഹം പ്രകടിപ്പിക്കല്‍,
യുദ്ധതന്ത്രമെന്ന നിലക്കല്ലാതെ അനുവദനീയമായ വിഷയത്തെക്കുറിച്ചുപോലും ആം ഗ്യം
കാണിക്കല്‍, താല്‍പര്യമില്ലാത്ത പത്നിമാരെ വച്ചു പൊറുപ്പിക്കല്‍, വേദക്കാരിയെ വിവാ
ഹം ചെയ്യല്‍, അടിമ സ്ത്രീയെ വിവാഹം ചെയ്യല്‍, കൂടുതല്‍ ലഭിക്കണമെന്ന
ഉദ്ദേശ്യത്തോടെ വല്ലതും നല്‍കല്‍, ഭൌതികമായ പ്രതിഫലേഛയോടെ ദീനീ പ്രബോധനം നടത്തല്‍
എന്നീ കാ ര്യങ്ങള്‍ നബി(സ്വ) തങ്ങള്‍ക്ക് നിഷിദ്ധമായവയാണ്.
അനുവദനീയമായ
ഇളവുകള്‍
വലിയ
അശുദ്ധിയുണ്ടായിരിക്കെ പള്ളിയില്‍ താമസിക്കല്‍, വിവാഹവുമായി ബന്ധപ്പെട്ട
ചിലകാര്യങ്ങള്‍, ഭാര്യമാരുടെ എണ്ണം. തുടര്‍ച്ചയായ വ്രതാനുഷ്ഠാനം(രാത്രിയടക്കം),
അസ്വറിന്റെ ശേഷം സുന്നത്ത് നിസ്ക്കാരം, സ്വലാത്ത് എന്ന പദമുപയോഗിച്ചുള്ള പ്രാര്‍ഥന
തുടങ്ങിയവ നബി(സ്വ) തങ്ങള്‍ക്ക് പ്രത്യേകമായി അനുവദനീയമായ കാര്യങ്ങളാണ്.
ഉറങ്ങിയാല്‍ വുളൂഅ് മുറിയുമെന്ന കാര്യത്തിലും നബി(സ്വ)ക്ക് ഇളവുണ്ട്. ഇത്തരം ഇളവുകളുണ്ടായിരുന്നിട്ടും,
ഇവയില്‍ പ്രബോധനവഴിയില്‍ സഹായകവും അവശ്യവുമായ കാര്യങ്ങളേ
അവിടുന്നു ചെയ്തിരുന്നുള്ളു.
ആദരവുകള്‍
നബി(സ്വ)
തങ്ങള്‍ക്ക് പ്രത്യേകമായിട്ടുള്ള ആദരവുകളില്‍, ഐഹികവും പാരത്രികവുമായതുണ്ട്.
തങ്ങളുടെ സമുദായത്തിനു പ്രത്യേകമായി ലഭ്യമായിട്ടുള്ള ആദരവുകളും അവിടുത്തെ ആ
ദരവിന്റെ ഭാഗമാണ്.അവിടുത്തെ പ്രത്യേകതകളുടെ മണ്ഡലം അതിവിശാലമാണ്. അതില്‍നിന്ന്
ഉദാഹരണത്തിനു ഏതാനും ചിലത് മാത്രമേ ഉദ്ധരിക്കാന്‍ സാധിക്കൂ. അതിനു തന്നെ നമ്മുടെ
ദുര്‍ബ്ബല വീക്ഷണത്തിനപ്പുറം വിശാലമായ അര്‍ഥതലങ്ങള്‍ ഉണ്ടായേക്കും. ഏതാനും
പ്രത്യേകതകള്‍ മുമ്പുദ്ധരിച്ചു. നബി(സ്വ) തങ്ങളുടെ മഹത്വമറിയുന്നതിലേക്കുള്ള
സൂചനകളെന്ന നിലയില്‍ ചിലതു കൂടി ശ്രദ്ധിക്കുക.
സത്യവിശ്വാസികളോടു
നബി(സ്വ) അവരുടെ സ്വന്തം ശരീരങ്ങളെക്കാള്‍ ബന്ധപ്പെട്ടവരാണ്. ന ബി(സ്വ) തങ്ങളുടെ
പത്നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണ്. അവരെ വിവാഹം കഴിക്കല്‍ സത്യവിശ്വാസികള്‍ക്ക്
നിഷിദ്ധമാണ്.
അല്ലാഹു
പറയുന്നു: “പ്രവാചകര്‍(സ്വ) മുഅ്മിനീങ്ങളോട് അവരുടെ സ്വന്തം ശരീരങ്ങളെക്കാള്‍
ബന്ധപ്പെട്ടവരാണ്, നബി(സ്വ) തങ്ങളുടെ പത്നിമാര്‍ അവരുടെ മാതാക്കളാണ്”(ആശയം;
അല്‍ അഹ്സാബ്:6).
സത്യവിശ്വാസികളോട്
കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവിടുന്ന് അവരുടെ കാര്യത്തി ല്‍ വലിയ
ആഗ്രഹവും പ്രതീക്ഷയും വച്ചു പുലര്‍ത്തിയിരുന്നു. ലഭ്യമായ സുവര്‍ണ്ണാവസരങ്ങളിലെല്ലാം
സമുദായത്തിന്റെ ഗുണത്തിനായി പ്രവര്‍ത്തിച്ചിരുന്നു.
ഒരിക്കല്‍
വഹ്യിന്റെ ഇടവേള ദീര്‍ഘിച്ച കാരണത്താല്‍ പ്രയാസപ്പെട്ടിരിക്കെ വഹ്യ്
പുനരാരംഭിക്കുകയും പാരത്രിക സന്തോഷത്തെക്കുറിച്ച് വിവരം ലഭിക്കുകയും ചെയ്തപ്പോള്‍
അവിടുന്നു സ്വസമുദായത്തിലെ മുഴുവനാളുകളുടെയും സ്വര്‍ഗപ്രവേശമില്ലാതെ ഞാന്‍
തൃപ്തിപ്പെടില്ല’ എ ന്നു പറഞ്ഞ സന്ദര്‍ഭം ഉദാഹരണം.
വിഷമകരമായ
വല്ലതും സമുദായത്തിനെത്തുമെന്നറിഞ്ഞാല്‍ അതില്‍ നിന്നവരെ സുരക്ഷിതരാക്കുന്നതിനായി
അവിടുന്ന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ശഫാഅത്തിനുള്ള അവസരം
സമുദായത്തിന് ഗുണപരമായി വിനിയോഗിക്കാന്‍ നീട്ടിവച്ചിരിക്കയാണ്.
“നിങ്ങള്‍
ബുദ്ധിമുട്ടുന്നത് പ്രവാചകന്നു വിഷമമാണ്. നിങ്ങളുടെ ഗുണത്തില്‍ ഏറെ തല്‍പര രും.
സത്യവിശ്വാസികളോട് ദയയും കരുണയുമുള്ളവരുമാണ്”(ആശയം; അത്തൌബ:128).
അല്ലാഹു
നമുക്ക് ചെയ്തിട്ടുള്ള അനുഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് നബി(സ്വ) തങ്ങ ള്‍.
സത്യത്തിന്റെ സരണി കാണിച്ചു എന്നത് മാത്രമല്ല, ഐഹികമായ കാര്യങ്ങളിലും അവിടു ന്നു
സുരക്ഷിതവും സുതാര്യവുമായ മാര്‍ഗം തെളിയിച്ചു തന്നു.
“സത്യ വിശ്വാസികള്‍ക്ക്
അവരില്‍നിന്നു തന്നെ ഒരു പ്രവാചകനെ നിയോഗിക്കുകവഴി അല്ലാഹു വലിയ അനുഗ്രഹം
ചെയ്തിരിക്കുന്നു”(ആശയം; ആലുഇംറാന്‍:164).
വിശ്വാസികള്‍
നബി(സ്വ) തങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസവും അനുസരണവും അല്ലാഹുവി ലര്‍പ്പിക്കുന്ന
വിശ്വാസത്തിനും അവനെ അനുസരിക്കുന്നതിനും തുല്യമാണ്. “നിങ്ങള്‍
അല്ലാഹുവിനെയും അവന്റെ ദൂതനെയും വഴിപ്പെടുക” (ആശയം:ആലുഇംറാന്‍ :132)
എന്നാണ് അല്ലാഹു പറഞ്ഞത്
“ആരെങ്കിലും
അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുകയും അവന്റെ പരിധികള്‍ ലം ഘിക്കുകയും
ചെയ്താല്‍ അവനെ ശാശ്വതമായി നരകത്തില്‍ പ്രവേശിപ്പിക്കുന്നതാണ്”(ആ
ശയം; അന്നിസാഉ് :14)
നബി(സ്വ)
തങ്ങളെ പിന്‍പറ്റാതെ അല്ലാഹുവിന്റെ സ്നേഹം ലഭിക്കുകയില്ല. “നിങ്ങള്‍
അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍, എന്നെ പിന്തുടരുക; എന്നാല്‍ അല്ലാഹു
നിങ്ങളെയും സ്നേ ഹിക്കുന്നതാണ് എന്നു നബിയേ, അങ്ങ് പറയുക”(ആശയം;
ആലുഇംറാന്‍:31).
കാരുണ്യ
കേദാരം
ലോകത്തിനാകമാനം
നബി(സ്വ) തങ്ങള്‍ കരുണയാണ്. വിശ്വാസി അവിശ്വാസി ഭേദമന്യെ സര്‍ വരും നബി(സ്വ)
തങ്ങളുടെ കാരുണ്യം അനുഭവിക്കുന്നുണ്ട്. പക്ഷേ, അവിശ്വാസി ഈ കാരുണ്യത്തെ
നിഷേധിക്കുന്നു. സത്യവിശ്വാസികളാരെങ്കിലും ഈ കാരുണ്യം നിഷേധിച്ചാല്‍
പരാജിതനായിപ്പോകും. ഈ കാരുണ്യപ്രസരണത്തിന് നബിയുടെ ജീവിത മരണ അതിര്‍വരമ്പുകളില്ല.
അവിടുത്തെ ജീവിതവും മരണവും ഒരു പോലെ സമുദായത്തിന് ഗുണകരമാണ്. നബി(സ്വ) തങ്ങള്‍
പറയുന്നു:
“എന്റെ ജീവിതം നിങ്ങള്‍ക്കു
ഗുണമാണ്. നിങ്ങള്‍ക്കു (ഗുണത്തിനുള്ള) വിവരങ്ങള്‍ അറിയിക്കപ്പെടുകയും (എന്റെ ജീവിത
കാലത്ത് മാര്‍ഗദര്‍ശനത്തിനു ഞാന്‍ കൂടെയുണ്ടാവും) നിങ്ങള്‍ക്കുവേണ്ടി
വിവരിക്കപ്പെടുകയും ചെയ്യും. എന്റെ വഫാത്തും നിങ്ങള്‍ക്കുത്തമമാണ്. നിങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ എനിക്കു പ്രദര്‍ശിപ്പിക്കപ്പെടും. ഗുണമായതു കാണുമ്പോള്‍ ഞാന്‍
അല്ലാഹുവിനെ സ്തുതിക്കും. ദോഷമായതു കാണുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍
അല്ലാഹുവിനോ ട് പാപമോചന പ്രാര്‍ഥന നടത്തും”(ബസ്സാര്‍:
മജ്മഉസ്സവാഇദ്).
നബി(സ്വ)
തങ്ങള്‍ നമ്മുടെ ഐഹിക ജീവിതത്തിന്റെ സുരക്ഷാകവചമാണ്. ഈ ലോകത്തിന്റെ സുരക്ഷിതത്വം
നബി(സ്വ) തങ്ങള്‍ കാരണമാണ് സിദ്ധമായത.് മക്കയിലെ അവിശ്വാസികള്‍ ന ബി(സ്വ)യുടെ
പ്രബോധന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ട് വെല്ലുവിളിച്ച സംഭവം ഓ ര്‍ക്കുക.
സൂറത്തുല്‍ അന്‍ഫാലില്‍ ഇതെക്കുറിച്ച് വിവരിക്കുന്നുണ്ട്. “ഇത്
സത്യമാണെങ്കില്‍ നി ഷേധികളായ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്നു കല്ലുമഴ വര്‍ഷിക്കുകയോ
വേദനാജനകമായ ശിക്ഷ അവതരിക്കുകയോ ചെയ്യട്ടെ” എന്നായിരുന്നു അവര്‍
പറഞ്ഞത്. അപ്പോള്‍ അല്ലാ ഹു പറഞ്ഞു:
“അങ്ങ് അവര്‍ക്കിടയില്‍
ജീവിച്ചുകൊണ്ടിരിക്കെ അവരെ അല്ലാഹു ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം
നടത്തിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല”(ആശയം
അല്‍ അന്‍ഫാല്‍:33).
പാപത്തിനും
ധിക്കാരത്തിനും ശിക്ഷ ഇറങ്ങേണ്ടതാണ്; പാപമോചനം നടത്തുക വഴി പാപക്കറ
നീങ്ങിപ്പോവുന്നതോടെയാണു ശിക്ഷയുടെ സാഹചര്യം ഇല്ലാതാവുക. എന്നാല്‍ അതിനു
തുല്യമായാണിവിടെ നബി(സ്വ) തങ്ങളുടെ സാന്നിധ്യത്തെ വിവരിച്ചിരിക്കുന്നത്. നബി(സ്വ)
തങ്ങളുടെ സാന്നിദ്ധ്യം അവിശ്വാസികള്‍ക്കു പോലും- അവരുടെ ധിക്കാരം പാപമോചന പ്രാര്‍ഥനക്കോ
പശ്ചാതാപ ബോധത്തിനോ സാധ്യതയില്ലാത്ത പാപമായിരുന്നിട്ടുപോലും- ശിക്ഷയില്‍ നിന്നു സുരക്ഷിതത്വം
നല്‍കുന്നു എന്നാണെങ്കില്‍ നബി(സ്വ) തങ്ങളുടെ ഭൌതികവും ബര്‍സഖിയുമായ സാന്നിദ്ധ്യം
സത്യവിശ്വാസികള്‍ക്ക് ആത്മീയവും ഐഹികവുമായ സുരക്ഷയും കാവലുമാണ് എന്നതില്‍
സംശയിക്കേണ്ടതില്ല.
നബി(സ്വ)
തങ്ങളെക്കൊണ്ടും അവിടുത്തെ പൂണ്യദേശത്തെക്കൊണ്ടും അല്ലാഹു സത്യം ചെയ്
തിരിക്കുന്നു. ആദരണീയമായതിനെയാണ് സത്യത്തിനുപയോഗിക്കുക. അതിന്റെ സ്വാഭാവികത അതാണ്.
അല്ലാഹുവിന്റെ സത്യങ്ങള്‍, സത്യംചെയ്യാനുപയോഗിക്കുന്നതിനെ മഹത്വപ്പെടുത്തുകയാണ്.
നബി(സ്വ) തങ്ങള്‍ക്ക് ചില സന്തോഷവാര്‍ത്തകളറിയിക്കുന്നതിന്നും അല്ലാഹു സത്യം
ചെയ്തതായി കാണാം. സൂറത്ത് യാസീന്‍, സൂറത്തുല്‍ ഖലം, സൂറതുന്നജ്മ്, സൂറത്തുള്ളുഹാ
തുടങ്ങിയവയില്‍ ഉദാഹരണങ്ങളുണ്ട്.
ആദരണീയ
സംബോധന
വിശുദ്ധഖുര്‍ആനില്‍
പല പ്രവാചകന്‍മാരെയും അല്ലാഹു സംബോധന ചെയ്ത വാചകങ്ങള്‍ ഉണ്ട്. അവയിലെല്ലാം അവരുടെ
നാമമെടുത്താണ് വിളിച്ചിരിക്കുന്നത്. എന്നാല്‍ നബി(സ്വ) തങ്ങ ളെ ‘ഓ
പ്രവാചകരേ, ഓ ദൂതരേ, ഓ പുതച്ചു കിടക്കുന്നവരേ’ തുടങ്ങിയ
പ്രയോഗങ്ങളിലൂടെയല്ലാതെ അവിടുത്തെ നാമത്തില്‍ വിളിച്ചിട്ടില്ല.
നബി(സ്വ) തങ്ങളെ അവിടുത്തെ പേരു കൊണ്ട് അഭിസംബോധന ചെയ്യാന്‍ ആര്‍ക്കും പാടില്ല.
അതേസമയം പൂര്‍വ്വപ്രവാചകന്‍മാരോട് അവരുടെ സമുദായം പേരു വിളിച്ചു നടത്തിയ
അഭിസംബോധനകള്‍ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുമുണ്ട് നബി(സ്വ)യെ അങ്ങനെ
അഭിസംബോധന ചെയ്യരുതെന്നാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്. “നിങ്ങളില്‍
ചിലര്‍ ചിലരെ വിളിക്കുന്നതു പോലെ ദൂതരെ നിങ്ങള്‍ വിളിക്കരുത്”(ആശയം;
അന്നൂര്‍ :63).
നബി(സ്വ)
തങ്ങളുടെ സന്നിധിയില്‍ അവിടുത്തെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍
പാടില്ല. പരസ്പര സംസാരത്തിലും നബി(സ്വ)യുടെ ശബ്ദത്തെക്കാള്‍ ശബ്ദം ഉയര്‍ത്താന്‍ പാ
ടില്ല.”വിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ നബി(സ്വ) തങ്ങളുടെ ശബ്ദത്തെക്കാള്‍
ഉയര്‍ത്തരുത്. നിങ്ങളില്‍ ചിലര്‍ ചിലരോട് ഉച്ചത്തില്‍ സംസാരിക്കുന്നതു പോലെ
നബി(സ്വ) തങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുത്. (അതുകാരണം) നിങ്ങളറിയാതെ നിങ്ങളുടെ
സല്‍കര്‍മ്മങ്ങള്‍ പൊ ളിഞ്ഞു പോവാനിടയുണ്ട്”(ആശയം: അല്‍ഹുജുറാത്ത്
2,3).
സ്വലാത്ത്
നബി(സ്വ)
തങ്ങളുടെമേല്‍ സദാ സ്വലാത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ‘അല്ലാഹുവും
അവന്റെ മലകുകളും നബി(സ്വ) തങ്ങളുടെ മേല്‍ സ്വലാത്ത് ചെയ്യുന്നുണ്ട്’
എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇവിടെ പ്രയോഗിച്ചിരിക്കുന്ന ഭാവികാലക്രിയാരൂപത്തിന്
വര്‍ത്തമാനത്തിന്റെയും ഭാവിയുടെ യും അര്‍ഥതലമുണ്ട്. അതായത് നിരന്തരം, എന്നെന്നും
സ്വലാത്ത് തുടരുന്നു എന്നര്‍ഥം.
“നിശ്ചയം, അല്ലാഹുവും
അവന്റെ മലകുകളും നബി(സ്വ) തങ്ങളുടെ മേല്‍ സ്വലാത്ത് ചെ യ്യു ന്നു;
സത്യവിശ്വാസികളേ, നിങ്ങള്‍ നബി(സ്വ) തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും സലാം
പറയുകയും ചെയ്യുക”(ആശയം; അല്‍ അഹ്സാബ് :56).
നബി(സ്വ)
തങ്ങളുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നവര്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത് അല്ലാ
ഹുവില്‍നിന്നുള്ള സ്വലാത്ത് തന്നെയാണ്. ‘ഏതൊരു സല്‍കര്‍മ്മത്തിനും
അല്ലാഹു ഉദ്ദേശിച്ച പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്’ എന്നു നബി(സ്വ)
പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വലാത്തിന്റെ പ്രതിഫ ലം സ്വലാത്ത് തന്നെയാണെന്നാണ്
നബി(സ്വ) തങ്ങള്‍ പഠിപ്പിച്ചത്. “ആരെങ്കിലും എന്റെമേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെമേല്‍
പത്തു സ്വലാത്ത് ചെയ്യുന്നതാണ്”(മുസ്ലിം).
ഇങ്ങനെ
പകരത്തിനു പകരം, എന്നപോലെ ചെയ്തതുതന്നെ പത്തിരട്ടി പ്രതിഫലം നല്‍കപ്പെടുന്ന സല്‍കര്‍മ്മമെന്ന
പ്രത്യേകത സ്വലാത്തിനു മാത്രമേയുള്ളു. വളരെ ശ്രദ്ധേയമായ ശൈലിയിലൂടെയാണ് അതിനുള്ള
നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്. പൂര്‍വ്വപ്രവാചകന്‍മാരിലാരും ഇതു പോലൊരു
അനുഗ്രഹത്തിനും ഉന്നതമായ പദവിക്കും അര്‍ഹരായിട്ടില്ല. ഇതുപോലൊരു പ്രതിഫല
വാഗ്ദാനവും മുമ്പുണ്ടായിട്ടില്ല.
ഇസ്റാഅ്
മിഅ്റാജ്, ധാരാളം മുഅ്ജിസത്തുകള്‍, പ്രബോധന വിജയം, അനുയായികളുടെ ആധിക്യം, അജയ്യമായ
ഖുര്‍ആന്‍,. അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടുള്ള വിശേഷണങ്ങള്‍ തു ടങ്ങി ധാരാളം
പ്രത്യേകതകള്‍ നബി(സ്വ)ക്കു മാത്രമായി ഇനിയുമുണ്ട്.
നബി(സ്വ)
പറഞ്ഞു: ഇതര പ്രവാചകന്മാരെക്കാള്‍ ആറു കാര്യങ്ങള്‍ കൊണ്ട് എന്നെ ശ്രേഷ്ഠമാക്കിയിട്ടുണ്ട്.
എനിക്ക് സമ്പൂര്‍ണ വചനങ്ങള്‍ നല്‍കിയിരിക്കുന്നു. ശത്രുക്കളെ ഭയചകിതരാക്കി എന്നെ
സഹായിച്ചിട്ടുണ്ട്.സമരാര്‍ജ്ജിത സ്വത്തുക്കള്‍ എനിക്ക്
അനുവദനീയമാക്കിയിരിക്കുന്നു. ശുദ്ധീകരിക്കാന്‍ പറ്റുന്നതും ശുദ്ധിയുള്ളതുമാക്കി
ഭൂമിയെ എനിക്ക് നിശ്ചയിച്ചുതന്നിരിക്കുന്നു. സൃഷ്ടികളിലേക്ക് മുഴുവന്‍ എന്നെ
നിയോഗിച്ചിരിക്കുന്നു. എന്നെക്കൊണ്ട് പ്രവാചകശൃംഖലക്കു സമാപനം കുറിച്ചിരിക്കുന്നു”(മുസ്ലിം).
ഇമാം
ബുഖാരി(റ) ഉദ്ധരിച്ച ഹദീസില്‍ ‘എനിക്ക് ശഫാഅത്ത് നല്‍കിയിരിക്കുന്നു’ എന്നാണു ള്ളത്. ഇമാം
അഹ്മദ്(റ)വിന്റെ ഹദീസില്‍ ഭൂമിയുടെ താക്കോലുകള്‍ എനിക്ക് (നിക്ഷേപങ്ങള്‍) നല്‍കപ്പെട്ടിരിക്കുന്നു,
എന്റെ സമുദായത്തെ ഉത്തമ സമുദായമാക്കിയിരിക്കുന്നു, എനിക്ക് അ ഹ്മദ് എന്ന പേരു നല്‍കി
എന്നും ബസ്സാര്‍(റ)വിന്റെ നിവേദനത്തില്‍ ‘എനിക്ക് കൌസര്‍ നല്‍
കിയിരിക്കുന്നു’ എന്നുമുണ്ട്.
പാരത്രിക
ലോകത്തും
പരലോകത്തും
നബി(സ്വ) തങ്ങള്‍ക്കു ധാരാളം പ്രത്യേകതകളുണ്ട്. എല്ലാ പ്രവാചകന്‍മാര്‍ക്കും
അനുകൂലമായി, അവരെല്ലാം അവരുടെ ദൌത്യം നിര്‍വ്വഹിച്ചിട്ടുണ്ട് എന്നു നബി(സ്വ)
തങ്ങള്‍ സാക്ഷ്യപ്പെടുത്തും. പുനരുത്ഥാന നാളില്‍ ഭൂമിയില്‍ നിന്ന് ആദ്യം പുറത്തു
വരുന്നതു നബി(സ്വ) തങ്ങളായിരിക്കും.
“ഖബര്‍ പിളര്‍ന്നു
പുറത്തുവരുന്നവരില്‍ ആദ്യത്തെയാള്‍ ഞാനായിരിക്കും”(മുസ്ലിം). “അന്ത്യനാളില്‍
ഞാന്‍ അമ്പിയാക്കളുടെ നേതാവായിരിക്കും, അവരിലെ പ്രസംഗകനുമായിരിക്കും, അവരുടെ
ശിപാര്‍ശകനുമായിരിക്കും”(അഹ്മദ്).”ആദം(അ) മുതലുള്ള ഒരു പ്രവാചകനും അ ന്ന് എന്റെ ലിവാഇന്റെ
കീഴിലല്ലാതെയുണ്ടാവില്ല…”(തുര്‍മുദി).
“നരകത്തിനു മുകളിലുടെ ഒരു
പാലം വെക്കപ്പെടും. അപ്പോള്‍ ആ പാലത്തിലൂടെ ആദ്യം കടക്കുന്നതു ഞാനും എന്റെ
സമുദായവുമായിരിക്കും”(മുസ്ലിം).
“അന്ത്യനാളില്‍
അമ്പിയാക്കളില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ളവന്‍ ഞാനായിരിക്കും. ഞാനായിരിക്കും
ആദ്യമായി സ്വര്‍ഗവാതിലില്‍ മുട്ടുന്നവന്‍”(മുസ്ലിം).
“അന്ത്യനാളില്‍ ഞാന്‍
സ്വര്‍ഗവാതില്‍ക്കല്‍ ചെല്ലും; എന്നിട്ട് വാതില്‍
തുറക്കാനാവശ്യപ്പെടും. അപ്പോള്‍ സ്വര്‍ഗത്തിന്റെ പാറാവുകാരന്‍ അകത്തു നിന്നു
ചോദിക്കും: ‘ആരാണ് നീ’? മുഹമ്മദാണ് എന്നു ഞാന്‍ പറയും. അപ്പോള്‍ മലക് പറയും:
അങ്ങേക്കാണെന്നോട് ഈ വാതില്‍ തു റക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത് .അങ്ങേക്ക് മുമ്പായി
മറ്റാര്‍ക്കും ഞാന്‍ തുറക്കുകയില്ല”(മുസ് ലിം). “അപ്പോള്‍
അവര്‍ എനിക്കായി സ്വര്‍ഗവാതില്‍ തുറക്കും; അവര്‍ എനിക്ക് സ്വാഗതമോതും”
.(തുര്‍മുദി)
ഹൌളുല്‍
കൌസര്‍ നബി(സ്വ) തങ്ങള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു. വിശിഷ്ടമായ പാനീയമാണത്.
അതിന്റെ അധികാരം നബി(സ്വ) തങ്ങള്‍ക്കാണ്.
“ഞാന്‍ നിങ്ങളെ ഹൌളിങ്കല്‍
കാത്തു നില്‍ക്കുന്നുണ്ടാവും. അവിടെ വന്ന്് ആരെങ്കിെലും അതു
കുടിച്ചാല്‍ പിന്നെയൊരിക്കലും അവര്‍ക്കു ദാഹിക്കുകയില്ല”(മുസ്ലിം).
സ്വര്‍ഗത്തില്‍
ലഭ്യമാവുന്ന വിശിഷ്ടമായൊരു പദവിയാണ് വസീലത്ത്. അത് ഒരാള്‍ക്കു മാത്ര മേ ലഭിക്കൂ;
അത് നബി(സ്വ) തങ്ങള്‍ക്കായിരിക്കും.
“പിന്നീട് നിങ്ങള്‍
എനിക്കു വസീലയെ ചോദിക്കുക; നിശ്ചയം, അത് സ്വര്‍ഗത്തിലെ ഒരു പദവിയാണ്.
അല്ലാഹുവിന്റെ ദാസന്‍മാരില്‍ ഒരാള്‍ക്കു മാത്രമേ അത് അനുയോജ്യമാവൂ (ലഭ്യമാവൂ). ആ
അടിമ ഞാനാവണമെന്ന് ഞാനാഗ്രഹിക്കുന്നു. എനിക്ക് വസീലയെ ചോദിക്കുന്നവന് എന്റെ
ശഫാഅത്ത് ലഭ്യമാവുന്നതാണ്”’(മുസ്ലിം).
സകലസൃഷ്ടികളുടെയും
പ്രശംസക്കും സ്തുതിക്കും നബി(സ്വ) തങ്ങളെ പ്രാപ്തമാക്കുന്ന പദവിയാണ് മഖാമുമഹ്മൂദ്.
നബി(സ്വ) തങ്ങള്‍ക്ക് മാത്രം നല്‍കപ്പെടുന്ന പദവിയാണത്.നബി(സ്വ) പറയുന്നു:
“ജനങ്ങള്‍ അന്ത്യനാളില്‍
യാത്രയാക്കപ്പെടുന്നതാണ്. ഞാനും എന്റെ സമുദായവും ഒരു പ്ര ത്യേക അവസ്ഥയിലായിരിക്കെ
എന്റെ നാഥന്‍ എന്നെയൊരു ഹരിതവസ്ത്രം ധരിപ്പിക്കും. പി ന്നീട് എനിക്ക് അനുമതി
ലഭിക്കും. അപ്പോള്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം പോലെ ഞാന്‍ ആവശ്യങ്ങള്‍ പറയുന്നതാണ്.
അതത്രെ(ആ അവസര സൌഭാഗ്യം) മഖാമുമഹ്മൂദ് (അഹ്മദ്).
ശഫാഅത്തുകള്‍
നബി(സ്വ)
തങ്ങള്‍ക്ക് അന്ത്യനാളില്‍ വിവിധതരം ശഫാഅത്തുകള്‍ക്കവസരമുണ്ട്. ഖാളീ ഇയാള്(റ) അത്
അഞ്ചു വിധമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്: ഒന്ന്. പൊതുവായ ശഫാഅത്ത്. രണ്ട്,
വിചാരണയില്ലാതെ സ്വര്‍ഗപ്രവേശം നടത്താനുള്ളത്. മൂന്ന്, പാപം കാരണം
നരകാവകാശികളായിത്തീര്‍ന്ന സത്യവിശ്വാസികള്‍ക്കു വേണ്ടിയുള്ളത്. നാല,്
പാപം ചെയ്തു നരകാവകാശികളായി നരകത്തില്‍ പ്രവേശിച്ചവര്‍ക്ക്. അഞ്ച,് സ്വര്‍ഗത്തില്‍
പ്രവേശിച്ചവര്‍ക്ക് അവരുടെ പദവികള്‍ ഉയര്‍ത്താനും വര്‍ദ്ധിപ്പിക്കാനും
വേണ്ടിയുള്ളത്.
പൊതുവായ
ശഫാഅത്ത്
പൊതുവായിട്ടുള്ള
ശഫാഅത്ത് മഹ്ശറിലെ വിഷമഘട്ടത്തില്‍ ജനങ്ങളെ വിചാരണ നടത്തി മോചിപ്പിക്കുന്നതിനായുള്ളതാണ്.
ആദം, നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ(അ) എന്നിവരെ സമീപിച്ചു തങ്ങള്‍ക്കു വേണ്ടി ശിപാര്‍ശ
നടത്താന്‍ അപേക്ഷിക്കുന്ന ജനങ്ങള്‍ അവരെല്ലാം ഒഴിഞ്ഞുമാറുമ്പോള്‍ നബി(സ്വ)
തങ്ങളോടാവശ്യപ്പെടുകയും അവിടുന്നു ശിപാര്‍ശ നടത്തുകയും ചെയ്യും. ഈ ശഫാഅത്തിനുള്ള
അവസരം ലഭിക്കുകയെന്ന പദവിയാണ് മഖാമുമഹ്മൂദ് എന്നതത്രെ കൂടുതല്‍ പ്രബലമായ അഭിപ്രായം
ഈ പദവി
നബി(സ്വ) തങ്ങള്‍ക്ക് മാത്രം നല്‍കപ്പെട്ടിട്ടുള്ളതായതിനാലാണ് മറ്റു പ്രവാചകന്‍മാരെല്ലാം
‘ഞാനതിനര്‍ഹനല്ല’ എന്നു പറഞ്ഞ് ശഫാഅത്തിനുള്ള അപേക്ഷ നിരസിക്കുന്നത്
സമുദായത്തില്‍
നബി(സ്വ)
തങ്ങളുടെ പ്രത്യേകതയുടെ ഭാഗമായി അവിടുത്തെ സമുദായത്തിനും ധാരാളം പദവികളും
ഗുണങ്ങളും ലഭിച്ചിട്ടുണ്ട്. നബി(സ്വ) തങ്ങളുടെ സമുദായം ഉത്തമസമുദായമാണ്. ‘ഇ
സ്ലാം’ എന്നും ‘മുസ്ലിംകള്‍’ എന്നും വിശേഷിപ്പിക്കപ്പെട്ടതും ഈ സമുദായത്തെയാണ്. വി ശുദ്ധ ഇസ്ലാമിന്റെ
പ്രായോഗികരൂപമായ ശരീഅത്തിന്റെ സമ്പൂര്‍ണ്ണമായ രൂപം അവതരിപ്പിക്കപ്പെടുകയും അതുവഴി
ഏറ്റവും വലിയ അനുഗ്രഹത്തിനു പാത്രീഭൂതരാവുകയും ചെയ്തവരാണവര്‍. പൂര്‍വ്വകാല
ശരീഅത്തില്‍ നിന്നു വ്യത്യസ്തമായി അനുഷ്ഠിക്കാന്‍ പ്രയാസം കുറഞ്ഞ മതനിയമങ്ങളാണ് ഈ
സമുദായത്തിനു നല്‍കപ്പെട്ടിരിക്കുന്നത്. അന്ത്യനാളടുക്കുമ്പോള്‍ ഈ ലോകത്തേക്കു
വീണ്ടും വരുന്ന ഈസാ(അ) ഈ സമുദായത്തിലെ ഒരംഗവും കൂടിയായിരി ക്കും. അദ്ദേഹം മഹ്ദി
ഇമാമിന്റെ പിന്നില്‍ മഅ്മൂമായി നിസ്കരിക്കും. നിസ്ക്കാരത്തിനു ശുദ്ധീകരിക്കാന്‍
വെള്ളം ലഭിക്കാത്ത സാഹചര്യത്തില്‍ തയമ്മും ചെയ്തു ശുദ്ധിവരുത്താമെന്ന ആനുകൂല്യം,
വെള്ളിയാഴ്ച, അതില്‍ പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന പ്രത്യേക സമയം, ലൈലതുല്‍ ഖദ്ര്‍,
സത്യമാര്‍ഗം അവലംബിച്ചു ജിവിക്കുന്ന ഒരു വിഭാഗത്തിന്റെ നിത്യസാന്നിദ്ധ്യം തുടങ്ങിയ
ഐഹികലോകത്തു തന്നെ നിരവധി പ്രത്യേകതകള്‍ ഈ സമുദായത്തിനുമാത്രമുള്ളതാണ്. അതാകട്ടെ
നബി(സ്വ) തങ്ങളുടെ മഹത്വത്തിന്റെ ഭാഗമാണു താനും.
സ്വര്‍ഗത്തില്‍
നേതൃപദവിയിലുള്ളവര്‍ ഈ സമുദായത്തിലുള്ളവരായിരിക്കും. ചെറിയ കര്‍മ്മത്തിനു വലിയ
പ്രതിഫലം, സ്വര്‍ഗപ്രവേശത്തിലും, സ്വിറാത്വ് കടക്കുന്നതിലുമുള്ള പ്രഥമസ്ഥാ നം,
വുളൂഅ് ചെയ്തതിന്റെ അടയാളമായി കൈകാലുകളും മുഖവും പ്രകാശിക്കുന്നവരായി
അന്ത്യനാളില്‍ യാത്രയാക്കപ്പെടല്‍, പൂര്‍വ്വ സമുദായങ്ങളില്‍ അവരുടെ പ്രവാചകന്‍മാര്‍
പ്രബോധന ദൌത്യം നടത്തിയതിന്റെ സാക്ഷ്യപ്പെടുത്തല്‍, സ്വര്‍ഗാവകാശികളില്‍ ഭൂരിപക്ഷം
തുടങ്ങിയ പാരത്രിക ലോകത്തെ സൌഭാഗ്യങ്ങളും ഏറെയുണ്ട്. നബി(സ്വ) തങ്ങളുടെ
അനുയായികളെന്ന നിലക്കാണിവയും ലഭ്യമാവുന്നത്.
സവിശേഷതകള്‍
നബി(സ്വ)
തങ്ങളുടെ ഈ സവിശേഷതകള്‍ വിവരിക്കുന്നത് അവിടുത്തെ മഹത്വം മനസ്സിലാ ക്കാന്‍ വേണ്ടി
മാത്രമാണ്. അല്ലാതെ മറ്റു പ്രവാചകന്‍മാരുടെ പദവി കുറച്ചു കാണിക്കാനല്ല. അ
വരുടെയെല്ലാവരുടെയും പദവി ഉന്നതമായതാണ്. ഒരാളുടെയും അടിസ്ഥാന പദവിയില്‍ ന്യൂന ത
ആരോപിക്കാന്‍ പാടില്ല. അല്ലാഹു തന്നെ ചിലരെ ചിലരെക്കാള്‍
ശ്രേഷ്ഠമാക്കിയിട്ടുണ്ടല്ലോ. “ആ ദൂതന്‍മാരില്‍ ചിലരെ നാം ചിലരെക്കാള്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു”(ആശയം;
അല്‍ ബഖറ:253). ഈ ശ്രേഷ്ഠതകള്‍ എടുത്തു പറയുന്നത് ഗുണകരമായ പ്രതിഫലനമുണ്ടാക്കുന്നതാണെന്നാണു
പണ്ഢിതാഭിപ്രായം. സ്വന്തം പ്രവാചകരുടെയും നേതാവിന്റെയും ഗുണങ്ങളും ചരിത്രവും
അറിയുക എന്നതും അത് വിളംബരം ചെയ്യുക എന്നതും സദുദ്ദേശ്യപൂര്‍വ്വം നടക്കേ ണ്ട
സദ്കര്‍മ്മമാണ്. അതിന് ഇതര പ്രവാചകന്‍മാരെ അവഗണിക്കുക എന്നര്‍ഥമില്ല.
