|

തിരുനബി സാമീപ്യം

പ്രവിശാലമായ പ്രപഞ്ചവും അതിലുള്ള സര്‍വ്വതും മനുഷ്യര്‍ക്കു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചത്. മനുഷ്യരില്‍ ഏറ്റവും മഹത്വമേറിയവരാണ് പ്രവാചകന്മാര്‍. അവരില്‍ അത്യുല്‍കൃഷ്ടരാണ് അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്തഫാ (സ്വ). അല്ലാഹു മഹത്വം കല്‍പിച്ച ദിനങ്ങളത്രെ വ്യാഴാഴ്ച, അറഫാ ദിനം, ആശൂറാഅ് എന്നിവ. എന്നാല്‍ ഈ ദിനങ്ങളേക്കാള്‍ പുണ്യമുള്ള ദിനമാണ് ലൈലതുല്‍ ഖദ്ര്‍. ആയിരം മാസത്തിന്റെ പുണ്യമുള്ള ഈ രാവിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് റസൂല്‍ (സ്വ) ഈ ലോകത്തേക്ക് ഭൂജാതരായ സമയം.
ഗ്രന്ഥങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹു റസൂലിന് നല്‍കിയ ഖുര്‍ആനാണ്. കൂടുതല്‍ പാരായണം ചെയ്യുന്ന ഗ്രന്ഥവും അതു തന്നെ. ഭാര്യമാരില്‍ ഏറ്റവും ഉന്നത സ്ഥാനം അലങ്കരിക്കുന്നവര്‍ ഉമ്മഹാതുല്‍ മുഅ്മിനീങ്ങളായ റസൂലിന്റെ ഭാര്യമാര്‍ തന്നെ. കുടുംബങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവരും തിരുനബിയുടെ കുടുംബമാണ്. ഏറ്റവും ഉത്തമമായ കൂട്ടുകാരും റസൂലുല്ലാഹിയുടെ കൂട്ടുകാരാണ്. അല്ലാഹു അവരേയും അവര്‍ അല്ലാഹുവിനേയും തൃപ്തിപ്പെട്ടിരിക്കുന്നു. (ഖുര്‍ആന്‍)
ഭൂമിയില്‍ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാണ് അവന്റെ ഭവനങ്ങളെന്ന് വിശേഷിപ്പിക്കുന്ന മസ്ജിദുകള്‍. ഈ ഭവനങ്ങളില്‍ നിന്ന് തന്നെ ഏറ്റവും മഹത്വമേറിയതും ഒരു പുണ്യത്തിന് ഒരു ലക്ഷം പുണ്യത്തിന്റെ പ്രതിഫലം ലഭിക്കുന്നതുമായ പുണ്യഗേഹമാണ് മസ്ജിദുല്‍ ഹറാം. ഇതിലും ശ്രേഷ്ഠമാക്കപ്പെട്ട വല്ല സ്ഥലങ്ങളുമുണ്ടോ? ഉണ്ട്. അതാണ് റസൂലുല്ലാഹി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. (മുഗ്നി 1/649)
ഔഷധവീര്യമുള്ളതും പോഷകഗുണങ്ങള്‍ നിറഞ്ഞതുമായ പാനീയങ്ങളാണ് പാലും തേനും. പാലിനേക്കാള്‍ നിറമുള്ളതും തേനിനേക്കാള്‍ മാധുര്യമുള്ളതും പാനം ചെയ്താല്‍ ഒരു കാലത്തും ദാഹിക്കാത്തതുമായ സ്വര്‍ഗ്ഗീയ പാനീയമായ ഹൌളുല്‍ കൌസര്‍. ഈ സ്വര്‍ഗ്ഗീയ പാനീയത്തേക്കാള്‍ പ്രധാനമാണ് സംസം. എന്നാല്‍ ഇത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്ന പാനീയങ്ങളേക്കാള്‍ മഹത്വവും പ്രാധാന്യവുമര്‍ഹിക്കുന്നതാണ് പുണ്യപ്രവാചകരുടെ വിരലുകള്‍ക്കിടയില്‍ നിന്നും ഉറവെടുത്ത ജലം. അവിടുത്തോടുള്ള സാമീപ്യം എത്ര കണ്ട് വര്‍ദ്ധിപ്പിക്കുന്നുവോ അത്രത്തോളം വിശ്വാസത്തിന് മാറ്റു കൂടും. എത്ര കണ്ട് അവിടത്തോട് ബന്ധം വിച്ഛേദിക്കുന്നുവോ അത്രത്തോളം അയാള്‍ റബ്ബിന്റെ അടുക്കല്‍ അസ്വീകാര്യനാവും. (ബുജൈരിമി 1/76)


Posted by Unknown on 05:54. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response