|

വഹ്യിന്റെ ആരംഭം

നബി (സ്വ) യുടെ വഹ്യി (ദിവ്യബോധനം) ന്റെ ആരംഭം, പ്രഭാതം പോലെ പുലര്‍ന്ന സ്വപ്നങ്ങളായിരുന്നു. ഇത് ഖുര്‍ആന്‍ അവതരണത്തിന്റെ തൊട്ടു മുമ്പുള്ള ആറു മാസക്കാലം നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. അവസാനം തങ്ങള്‍ക്ക് ഏകാന്തവാസം ഇഷ്ടകരമായി. ദിവസങ്ങളോളം ഹിറാഅ് പര്‍വ്വതത്തിന്റെ ഗുഹയില്‍ ഒറ്റക്കിരുന്നു ഇബാദത്ത് (ആരാധന) ചെയ്യുക പതിവായി.
ഒരു ദിനം ജിബ്രീല്‍ (അ) പ്രത്യക്ഷപ്പെട്ടു. ഇഖ്റഅ് (നീ വായിക്കുക) എന്നു പറഞ്ഞു. തങ്ങള്‍ മാ അന ബിഖാരിഇന്‍ (ഞാന്‍ വായിക്കുന്നവനല്ല) എന്നു മറുപടി പറഞ്ഞു. ജിബ്രീല്‍ (അ) നബി (സ്വ) യെ അണച്ചുകൂട്ടി. പിടുത്തം വിട്ടു ഓതാന്‍ വീണ്ടും ആവശ്യപ്പെട്ടു. മാ അന ബിഖാരിഇന്‍ എന്നു തന്നെ മറുപടി പറഞ്ഞു. രണ്ടാമതും അണച്ചുകൂട്ടി പിടുത്തം വിട്ടു ഇഖ്റഅ് എന്നു മൂന്നാമതും പറഞ്ഞു. അപ്പോഴും തങ്ങള്‍ മാ അന ബിഖാരിഇന്‍ എന്നു തന്നെ മറുപടി പറഞ്ഞു. മൂന്നാമതും അണച്ചുകൂട്ടി പിടുത്തം വിട്ടുകൊണ്ട് ജിബ്രീല്‍ (അ) ഇപ്രകാരം ഓതി കേള്‍പ്പിച്ചു. സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു (സൂറ അലഖ്:1-5). ഇതാണ് ഖുര്‍ആന്‍ അവതരണത്തിന്റെ തുടക്കം. പേടിച്ചു വിറച്ചുകൊണ്ടാണ് നബി (സ്വ) വീട്ടിലേക്ക് മടങ്ങിയത്. ഖദീജാ ബീവി (റ) നബി (സ്വ) യെ പുതപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. താന്‍ കണ്ടത് അല്ലാഹുവിന്റെ മലക് (മാലാഖ) ആണെന്നും മലക് നല്‍കിയത് വഹ്യ് (ദിവ്യബോധനം) ആണെന്നും തങ്ങള്‍ക്ക് ബോധ്യമായി. വീണ്ടും മലക്കിനെ കാണാനും വഹ്യ് സ്വീകരിക്കാനും ആഗ്രഹമായി. പക്ഷേ, നാല്‍പത് ദിവസത്തോളം കഴിഞ്ഞാണ് ജിബ്രീല്‍ (അ) വീണ്ടും വന്നത്. ഈ ഇടവേളക്കാണ് ഫത്റതുല്‍ വഹ്യ് എന്നു പറയുന്നത്. ഇത്തവണ ജിബ്രീല്‍ (അ) അന്തരീക്ഷത്തില്‍ ഇരിക്കുന്നതായാണ് നബി (സ്വ) കണ്ടത്. നബി (സ്വ) ഭയത്തോടെ വീട്ടില്‍ ചെന്ന് പുതച്ചു കിടന്നു. അപ്പോള്‍ ജിബ്രീല്‍ (അ) വന്നു ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റു (ജനങ്ങളെ) താക്കീതു ചെയ്യുക. തങ്ങളുടെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക, തങ്ങളുടെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക……. തങ്ങളുടെ രക്ഷിതാവിനു വേണ്ടി ക്ഷമ കൈക്കൊള്ളുക (സൂറ മുദ്ദഥ്ഥിര്‍:1-7) ഓതി കേള്‍പ്പിച്ചു. ഇതു മത പ്രബോധനത്തിനുള്ള കല്‍പനയായിരുന്നു.


Posted by Unknown on 04:30. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response